പല രാജ്യങ്ങളിലും കണ്ട് വരുന്നതുപോലെ ഇന്ത്യയിലും ഭരണത്തിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റിനിർത്താനുള്ള മനഃപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആകാർ പട്ടേൽ.
യുസി കോളേജ് ഹിസ്റ്ററി വകുപ്പ്, സെൻറർ ഫോർ പീസ് സ്റ്റഡീസ് ആൻഡ് ഡയലോഗ് (സി.പി.എസ്.ഡി.), സെൻറർ ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി (സി.എസ്.ആർ.എസ്.), ഗാന്ധിദർശൻ ക്ലബ്, എസ്.സി.എഫ്., നിത്യ ചൈതന്യ യതി ചെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയിൽ കഴിഞ്ഞ മൂന്നു തവണകളിലായി എൻഡിഎയിൽ മുസ്ലിം അംഗങ്ങളുടെ എണ്ണം കുറഞ്ഞു വന്നത് ഈ ഒഴിവാക്കലിൻ്റെ തെളിവാണ്.
ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തിരിച്ചറിയാനും അതിനെതിരെ സമയോചിതമായി പ്രതികരിക്കാനും രാജ്യത്തെ യുവാക്കൾ സജ്ജരാകണം. വിവേകത്തോടെ വോട്ടവകാശം വിനിയോഗിക്കാനും, അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ കോടതിയെ സമീപിക്കാനും, നീതി നിഷേധിക്കപ്പെട്ടാൽ പ്രതിഷേധിക്കാനും സമൂഹത്തിൽ സജീവമായി പങ്കെടുക്കാനും യുവജനങ്ങൾ തയ്യാറാകണം.
ഇന്ത്യയുടെ മതേതരത്വത്തെയും ഭരണഘടനയേയും വെല്ലുവിളിക്കുന്ന പല സമകാലിക സംഭവങ്ങളെയും കുറിച്ച് പ്രസംഗത്തിൽ പ്രതിപാദിച്ചു.
യുസി കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് എൽദോ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിസ്റ്ററി വകുപ്പ് അധ്യക്ഷ ഡോ. ജെനി പീറ്റർ, ജെയ്സൺ പാനികുളങ്ങര തുടങ്ങിയവർ സംസാരിച്ചു.